നീ,
തീരാത്ത നടവഴി.
തീരമണയാതകന്ന തിര.
പാതി മുറിഞ്ഞ തീർത്ഥാടനം.
മരമുപേക്ഷിച്ച മഞ്ഞപ്പൂവ്..
ഓർക്കാത്ത നേരങ്ങളിൽ
പൊടുന്നനെ ആകാശത്തിലെവിടെയോ നിന്ന്
വീണുടഞ്ഞ ഒറ്റമഴത്തുള്ളി.
ഹൃദയമിടിപ്പോടെ തിരിഞ്ഞു നോക്കാറുള്ള നക്ഷത്രം.
വെയിൽ വീണ പുഴ.
ഒറ്റരാത്രികൊണ്ട് പൂവിടുന്ന ചില്ല.
പക്ഷികൾ ചിറകുകൾക്ക് മീതേ ആകാശം തിരയുന്നത് ,
കാട്ടിത്തന്ന
സഞ്ചാരി.
മരക്കൊമ്പത്ത്,സ്വപ്നം കണ്ടുണർന്ന പക്ഷിയുടെ
അറിയാതുയർന്ന ശബ്ദങ്ങൾ കേൾപ്പിച്ച് തന്ന ഗന്ധർവ്വൻ.
അറിയാതുയർന്ന ശബ്ദങ്ങൾ കേൾപ്പിച്ച് തന്ന ഗന്ധർവ്വൻ.
കാറ്റായ്,
ഒരു ചെറു സുഷിരത്തിലൂടെ മഹാപ്രവാഹമായ്,
എന്നെ വഹിച്ചു നടന്ന ജിപ്സി.
ഒരു രാത്രി തുഴഞ്ഞ് പോകാൻ അക്ഷരങ്ങളുടെ കടലാസ് തോണി പണിഞ്ഞ തച്ചൻ.
കരയിലിരുത്തിയെന്നെ നീന്തൽ പഠിപ്പിച്ച മുക്കുവൻ.