ഞാൻ നിന്നെ മാത്രം സ്നേഹിക്കണമെന്ന് നീ ആഗ്രഹിക്കുമ്പോഴൊക്കെയും
എനിക്ക് എല്ലാവരോടും സ്നേഹം തോന്നിത്തുടങ്ങും:
മഴയിൽ എല്ലാ മരങ്ങളും നനയുന്നതു പോലെ
വെയിലിൽ എല്ലായിടവും ജ്വലിക്കുന്നതു പോലെ
പ്രകൃതിയ്ക്ക് വിധേയമായ രാത്രിപോലെ
കയറ്റിറക്കങ്ങളില്ലാത്തൊരിടം തേടിയുള്ള ഒഴുക്കുപോലെ
കാറ്റുപോലെ ഇന്നനേരമെന്നില്ലാതെ
വെയിൽ നിറമാഗ്രഹിക്കുമ്പോൾ മഴയായ് പെയ്ത്
മഴനനയാനിറങ്ങവെ വേനലായ് കനത്ത്
എല്ലാവരോടും ഒരുപോലെ;
അതിനാൽ സ്വയമൊന്നും ഉപേക്ഷിക്കാതെ.
ഇതിനെയൊക്കെയല്ലാതെ മറ്റെന്തിനെയാണ് എനിക്ക് സ്നേഹമെന്ന് വിളിക്കാൻ കഴിയുക?
പതുക്കെ പതുക്കെ പല പല ശബ്ദങ്ങൾക്കിടയിൽ
നാം ഒരു ശബ്ദം മാത്രം കേട്ടുതുടങ്ങും.
അത് നമ്മുടേത് തന്നെയാണെന്ന് നാം തിരിച്ചറിയും.
ജീവലോകം സൂര്യനിലേക്ക് കണ്ണു തുറക്കുന്നതുപോലെയാകണമത്.
അവ്യക്തതകളിൽ നിന്ന് സ്വതന്ത്രരായി അന്നേരം നാം
എല്ലാവരേയും സ്നേഹിച്ച് തുടങ്ങും.
ആഗ്രഹിക്കുന്ന എല്ലാവർക്കും പങ്കുവയ്ക്കാൻ കഴിയുന്ന ഊർജ്ജമായി അത് നമ്മളിൽ നിറയും.
ഇങ്ങനെയൊന്നല്ലാത്ത മറ്റെന്താണ് സ്നേഹമായ് സ്വീകരിക്കപ്പെടുക?