Tuesday

ഇടയ്ക്ക് വല്ലപ്പോഴും
കവിതകളായിപ്പോകുന്ന
അക്ഷരങ്ങളുടെ അടുക്കിപ്പെറുക്കലുകള്‍ക്കിടയിലേക്ക്
' നീ  '
വരുന്നു.

'ആരെന്നും
എന്തുകൊണ്ടെന്നും
എവിടെ നിന്നെന്നും'
ചോദിക്കേണ്ടതില്ലെനിക്ക്.

സ്നേഹമെന്ന മേല്‍ വിലാസത്തില്‍
വാതിലുകള്‍ തുറന്നു പോകുന്ന
ഹൃദയമെന്ന
എന്നിലെ മാന്ത്രികക്കൊട്ടാരം.

അവിടെ
' നീയെന്നും
അവനെന്നും
നിങ്ങളെന്നും '
എഴുതി വയ്ക്കേണ്ടതില്ല.

അടയാളങ്ങള്‍
തെളിവുകള്‍
കാല്‍പ്പാടുകള്‍
പതിപ്പിച്ച് വയ്ക്കേണ്ടതില്ല.

എനിക്ക് പ്രണയരഹസ്യമായ് മാറേണ്ടതില്ല.
ഓര്‍മ്മകളില്ല;
മറവികളും മരിച്ചു പോയി.

എനിക്ക് വേണ്ടിപ്പോലും എനിക്ക്
മറ്റൊരാളാകേണ്ടതില്ല!
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌