അത്രയും സാവധാനത്തിൽ
അത്രയും സാവധാനത്തിൽ
അത്രയും
കണം
കണമായ്
ചേർന്ന്
പൂർണ്ണമാവുന്ന
ഒരു തുള്ളി.
ജലത്തിന്റെ ഒറ്റത്തുള്ളി.
പൂർണ്ണതയുടെ
ഏകഭാവത്തോടെ
അത് പൊഴിഞ്ഞു വീഴുന്നു.
അത്ര നിറവോടെ.
അത്രയും
നിറവോടെ.
മറ്റൊരു പതനത്തിനുമില്ല
അഴകിന്റെ ഇത്ര ആഴം.
ഇതാണ് സ്നേഹമെന്ന്
ആ നിമിഷം നീ പറയുന്നു.
എന്റെ സ്വപ്നത്തിൽ നിന്ന് ഞാനുണരുന്നു.
ഇതാണ് സ്നേഹമെന്ന്..
എന്റെ പിടിവാശികളിൽ
നുറുങ്ങിയ മഷിക്കുപ്പി
നീ തുടച്ചെടുക്കുന്നു.
മുറിവിന്റെ ചീളുകളും
മായ്ക്കാനാകാത്ത മഷിപാടുകളും
നിന്നിൽ ബാക്കിവെച്ച
എന്റെ പിടിവാശികൾ.
എന്നിട്ടും
സ്നേഹമെന്ന്
നിറയെ
നിറയെ സ്നേഹമെന്ന്
എന്റെ നെറ്റിയിൽ നീ വിരലോട്ടുന്നു.
പൂർണ്ണതയുടെ
ഏകഭാവത്തോടെ
നീ പൊഴിഞ്ഞു വീഴുന്നു.
എനിക്ക് വേണ്ടി കരയുന്നുവോ എന്ന്
എന്റെ സ്വപ്നത്തിൽ നിന്ന് ഞാനുണരുന്നു.
ഒരു ഉണർച്ചയ്ക്കുമില്ല
ഉദയത്തിന്റെ ഇത്ര നിറവ്.