Wednesday

നിനച്ചിരിക്കാത്ത ഒരു നേരത്ത്
എന്നാൽ
ഏറെ ആഗ്രഹിച്ചിരിക്കെ
ആരുടേതെന്ന് അറിയേണ്ടതില്ലാത്ത
സ്നേഹ സന്ദേശമൊന്ന്
നിന്നിലേക്കെത്തുന്നു.
അത് എന്റേതാണ്.  

സ്നേഹം നിറഞ്ഞ്
സ്നേഹം മാത്രം നിറഞ്ഞ്.

നിനക്കു മാത്രമെഴുതിയത്.
നിന്നോട് തന്നെയുള്ളത്.

അന്വേഷിച്ചു ചെല്ലാൻ
മേൽ വിലാസവും
സൂചനകളുമില്ലാതെ
എന്നാൽ
നീ എനിക്കത്രമേൽ പ്രിയപ്പെട്ടതാണെന്നുറപ്പിച്ചു കൊണ്ട്
ഇത്രയുമൊക്കെ സ്നേഹിക്കാമോ എന്ന് അതിശയിപ്പിച്ച്
നിന്നിലേക്കെന്റെ
സ്നേഹ സന്ദേശമെത്തുന്നു.

നിന്നോട് മാത്രമാണ്

നിന്നോട് മാത്രമാണ്

നിന്നോട് മാത്രമാണ്!

ഒരു പക്ഷേ
നാം പങ്കിട്ട പ്രാചീനതകളെ കുറിച്ചാകാം.
വരാനിരിയ്ക്കുന്ന ഒരു ജന്മത്തിലേക്ക് കരുതലായ് പറഞ്ഞതാവാം.
ഇന്നത്തെ നിന്റെ ആകാശയാത്രയിൽ
നീയെന്നെ ഓർത്തുവല്ലോ എന്ന് ഞാനറിഞ്ഞതാകാം.

ഞാൻ
ആരോ ആയ്ക്കൊള്ളട്ടെ.
ഒരു തുന്നൽക്കാരി
പാചകക്കാരി
കുട്ടികളെ നോക്കുന്ന ആയ.
യന്ത്രമനുഷ്യനെ പഠിപ്പിക്കാനറിയുന്നവൾ.
അസാധാരണമായ കണക്കുകളിലൊന്നാകുന്നവൾ.
വീടുപണിയുന്നവൾ.
അലങ്കാരമത്സ്യങ്ങളെ വളർത്തുന്നവൾ.
ഇതൊന്നും
എന്നിൽ
ഒരുമാറ്റവുമുണ്ടാക്കില്ല.

ഞാൻ നഗരമധ്യത്തിലെ
ഉയരമുള്ള വീട്ടിൽ നിന്ന്
ചെറിയ കുന്നുകള്ക്കിടയിലേക്ക്
അതിനിടയിൽ താമസം മാറ്റിയേക്കാം.
എന്റെ വീട്ടിന്റെ ഒരു വശത്ത്
കുട്ടികളുടെ പൂന്തോട്ടവും
മറുവശത്ത്
പുഴയിലേക്കുള്ള മരപ്പാലവും ഉണ്ടായിരുന്നിരിക്കാം.
വീണ്ടും ആകാശത്തിനു നടുവിലെ
ചില്ലുവീട്ടിലേക്ക് മടങ്ങിപ്പോയെന്നും വരാം.
ഇതൊന്നും
എന്നിൽ
ഒരുമാറ്റവുമുണ്ടാക്കില്ല.

നിനക്കു ഞാൻ
എന്റെ തൂവാലകളിൽ സന്ദേശങ്ങളെഴുതിയിരിക്കാം.
പരീക്ഷകൾക്കിടയിൽ
ചോദ്യങ്ങൾക്ക് നടുവിലുമാകാം.
പരീക്ഷണത്തിനിടയിൽ.
കണക്കുകൾക്കിടയിൽ.
കുഞ്ഞുങ്ങളുടെ കളിപ്പാവകൾക്കിടയിൽ.
എവിടെയുമാവാം.
ഇതൊന്നും
എന്നിൽ
ഒരുമാറ്റവുമുണ്ടാക്കില്ല.

പാലിയ്കാൻ കഴിയാതെ പോകുന്ന
വാഗ്ദാനങ്ങൾ.
അകാരണമായ ശകാരങ്ങൾ
അസ്വീകാര്യമായ നിരാകരണങ്ങൾ
ഇവയ്ക്കിടയിൽ
ഞാനെഴുതില്ല.

നിന്നെക്കുറിച്ചാകുമ്പോൾ
ഒരക്ഷരത്തിന്റെ കൺകോണിലും
നനവൂറുകയില്ല.

കാലഭേദങ്ങളില്ലാതെ
ദേശാന്തരങ്ങളില്ലാതെ
ഇത് പ്രാണന്റെ പകുത്തെടുക്കലാണ്.
സ്നേഹത്തിന്റെ
അടയാളം മാത്രം ബാക്കിവെച്ച്.
ഇത് പ്രാണന്റെ പകുത്തെടുക്കലാണ്.

നീ എനിക്കത്രമേൽ പ്രിയപ്പെട്ടതാണെന്നുറപ്പിച്ചു കൊണ്ട്
നിന്നിലേക്ക്
ഇതാണെന്റെ
സ്നേഹ സന്ദേശം.

എവിടെയെങ്കിലുമായ്
എപ്പോഴെങ്കിലുമായ്
നീ വായിക്കുമെന്നുറപ്പിച്ച്
മുൻ വിധികളൊന്നുമില്ലാതെ
ബാധ്യതകളൊന്നുമില്ലാതെ
സങ്കീർണ്ണതകളില്ലാതെ
സ്നേഹത്തിന്റെ പൂർണ്ണതകളെല്ലാമായ്

ഞാൻ
നിനക്കു മാത്രമെഴുതിയത്.

നിന്നിലേക്ക്
എന്നെ എഴുതിച്ചേർക്കുകയാണ് ഞാൻ!

എപ്പോഴെങ്കിലും
നിന്നിലെത്തിച്ചേരുമെന്നുറപ്പുള്ള
സ്നേഹസന്ദേശങ്ങൾക്കെല്ലാം
ഇന്ന്
എന്റെ മണമുണ്ട്.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌