Saturday

ഇന്നലത്തെ രാത്രിയിൽ പെയ്തത് ഇലകളായിരുന്നു:
മഴയുടെ ശബ്ദത്തിലവ സംസാരിച്ചുകൊണ്ടേയിരുന്നു.
കാറ്റിനെപ്പോലെ പലദിശകളിലേക്ക് പാഞ്ഞു.
ഒരു പ്രാചീനനെപ്പോലെ എല്ലാ വേദനകളുമറിഞ്ഞു.

ഞങ്ങളിരുവരും കേൾവിക്കാരായിരുന്നു.
മഴയുടെ വഴിയിലെ കാഴ്ചക്കാർ.
വഴിപോക്കർ.

ഇന്ദ്രിയങ്ങളുടെയെല്ലാം ഭാഷ ഒന്നായിതീരുന്ന നേരത്താണ്‌ ഞങ്ങൾ കണ്ടുമുട്ടാറുള്ളത്.
ഒരോ തവണയും,
ഒന്നിച്ചു ചേരാറുള്ള
ഒരോ തവണയും,
ഒരോ ജീവിതമാണ്‌.

ഒരോ തവണയും,
ഒരുമിച്ചല്ലെന്ന് തോന്നിപ്പോകുന്ന
ഒരോ തവണയും,
ഒരോ മരണമാണ്‌-
പുനർജ്ജനിക്കുമെന്ന് അറിഞ്ഞു കൊണ്ടുള്ള മരണം.

ഒന്നുമല്ലാത്തൊരു നേരത്ത്
ഒന്നിനുമല്ലാതെയൊരു മടങ്ങിപ്പോക്ക്.
ഒരിടത്തേക്കുമല്ലാതെ.

ചിലപ്പോൾ അദ്ഭുതം തോന്നും.
എത്ര അകന്നാലും കണ്ടുമുട്ടുമെന്നത് തീർച്ചയാണ്‌.
പിരിയാനാണ്‌ നിശ്ചയിച്ചുറപ്പിക്കേണ്ടത്.





സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌