ഇനിയില്ല ഈ വഴിയെന്നുറപ്പിച്ച്
ഇറങ്ങുന്ന എന്നെ
നീ തിരിച്ചു വിളിയ്ക്കുന്നു.
ഇത്തിരി കൂടുതലിഷ്ടത്തോടെ
നിന്നിലേക്ക് ചേർത്തു നിർത്തുന്നു.
നിന്നിൽ വാക്കുകൾ നിറയുന്നു.
വാക്കുകളിൽ ഞാനും
എന്നിൽ നീയും.
യാത്ര മടുക്കാത്തൊരു ഭ്രമണപഥമാണത്!
മഴയും മരവും മലയും മേഘങ്ങളും
ചേർന്നുപെയ്യുന്നൊരു താഴ് വാരത്തിൽ ഞാനെത്തുന്നു.
ഞാൻ വാതിലുകളില്ലാത്തൊരു വീടായ് മാറുന്നു.
കാടും കാറ്റും കിളികളും ഒരേചിറകിൽ
വീടിന്റെ മേൽക്കൂരമേൽ വന്നിരിക്കുന്നു.
ഞാനെനിക്കിഷ്ടമുള്ളതിന്റെ
കാഴ്ചക്കാരിയാകുന്നു.
സ്വതന്ത്രമാകുന്നു എനിക്ക് കാണേണ്ടതൊക്കേയും.