Sunday

ഒരു മലയിറക്കത്തിനിടെ
ഈ ലോകത്ത് നാം മാത്രമാകുന്നു.
നാം രണ്ടുപേരെന്ന്
ലോകം മാറിപ്പോകുന്നു.

കറുകറെ കറുത്തൊരു മഴപ്പുറത്ത്
ഇളകിയാടുന്ന ഇലകൾ ചൂടി
നാം
പെയ്യാൻ തുടങ്ങുന്നു.

പിന്നിട്ട മണലാരണ്യങ്ങൾ
മീനുകൾ നീന്തുന്ന ജലാശയങ്ങളാകുന്നു;
ഭൂമിയ്ക്കപ്പുറത്തേക്ക് നാം
ഒഴുകിത്തുടങ്ങുന്നു.

നാം പേരില്ലാത്തവരാകുന്നു.
പൂർവ്വികരില്ലാത്തവരാകുന്നു.

പിന്മുറക്കാരില്ലാതെ
തലമുറകളെ അതിജീവിയ്ക്കുന്നു.

കരുതി വയ്ക്കാനും
ഉപേക്ഷിക്കാനും
ഒന്നുമില്ലാതെ
സ്വതന്ത്രരാകുന്നു.

സ്നേഹവും
നന്മകളും
മാത്രമറിയാവുന്ന ജീവകണമാകുന്നു.

കറുകറെ കറുത്തൊരു മഴപ്പുറത്ത്
ഇളകിയാടുന്ന ഇലകൾ ചൂടി
നാം
തോരാതെ പെയ്യുന്നു

ദിനരാത്രങ്ങളതങ്ങനെ നീണ്ടു പോകുന്നു.
സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌