Thursday

' നിന്റെ പനിച്ചൂടിലേക്ക്
 വിരൽ നീട്ടി
 ദൈവം
 മഴയുണ്ടാക്കിയെന്നും

 പുതപ്പിനുള്ളിൽ
 നിന്റെ ഓരം ചേർന്നു കിടന്ന്
 ഒരു പുലർകാലെ,
 ഇതാ
 നിന്റെ
 തയ്യൽക്കാരന്റെ സൈക്കിൾചക്രങ്ങൾ
 എന്ന്
 ദൈവം
 മഴവില്ലുണ്ടാക്കിയെന്നും

 നിന്റെ ഹൃദയരഹസ്യങ്ങളറിയാൻ
 ജാലകങ്ങൾ
 തുറന്ന്
 ദൈവം
 നിലാവുണ്ടാക്കിയെന്നും'

പ്രണയത്തിന്റെ ദൈവം,
പൂക്കളുടെ ദൈവത്തെക്കുറിച്ചും
നക്ഷത്രങ്ങളുടെ ദൈവത്തെക്കുറിച്ചും
സ്വപ്നം കാണുകയായിരുന്ന നേരത്ത്
എനിക്ക് വായിക്കാനാകുന്നു.

ഞാനായിരുന്നു
പൂക്കളുടെ ആ ദൈവം!
നീ നക്ഷത്രങ്ങളുടേയും!

ഒരു വേനലിലവസാനം
ശലഭത്തിന്റെ കണ്ണുകളോടെ
വെളുത്ത പൂക്കളിലൊന്നായ്
വിടർന്ന്
ഒറ്റയ്ക്കായിരുന്നു ഞാൻ.


സ്നേഹം അനുഭവമാണെന്ന് പറഞ്ഞവന്‌ ;
അത്
പറഞ്ഞറിയിക്കേണ്ടതല്ലെന്ന അനുഭവം തന്നവന്‌